യുവാക്കൾ ഇനി ഭയക്കില്ല, പോസ്റ്റുകൾ നീക്കം ചെയ്തോളൂ..ഞങ്ങളെ തടയാനാവില്ല';അഭിജീത് ദിപ്കെ
ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ.സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്നും പ്രധാന ജനകീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം നടപടികളെന്നും അഭിജീത് ആരോപിച്ചു.
സർക്കാർ അനുകൂല ശക്തികൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും ദിപ്കെ പറഞ്ഞു. "സുഹൃത്തുക്കളേ, ഇത് ദീർഘമായൊരു പോരാട്ടമാണ്. പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചാരണം ആരംഭിച്ചിട്ട് ഒരു മാസം കഴിഞ്ഞു. എന്നാൽ, നടപടി സ്വീകരിക്കുന്നതിനുപകരം ഇവർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാനും ഞങ്ങളുടെ പോസ്റ്റുകൾ നീക്കം ചെയ്യിക്കാനുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നിങ്ങൾക്ക് ഞങ്ങളുടെ പോസ്റ്റുകൾ ഇല്ലാതാക്കാൻ കഴിഞ്ഞേക്കാം, പക്ഷേ ഈ ഇടത്തിൽ നിന്ന് ഞങ്ങളെ ഇല്ലാതാക്കാൻ കഴിയില്ല. പാറ്റകൾ ഭയപ്പെടുക പോലുമില്ല, എന്തിന് അവർ മരിക്കുക പോലും ഇല്ല', ദീപ്കെ പറഞ്ഞു
ആദ്യം ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോൾ ആശങ്കയുണ്ടായിരുന്നുവെന്നും വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് തന്റെ സ്വാതന്ത്ര്യം പോലും നഷ്ടപ്പെടുമോയെന്ന് ഭയപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും ഏത് സാഹചര്യവും നേരിടാൻ തയ്യാറായിട്ടാണ് ഡൽഹിയിലെത്തിയതെന്നും ദീപ്കേ കൂട്ടിച്ചേർത്തു. അമേരിക്കയിൽ നിന്ന് രാവിലെ 7.30യോടെയാണ് അദ്ദേഹം ഡൽഹിയിൽ എത്തിയത്. തുടർന്ന് ജന്തർ മന്തറിലെത്തി പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി. ഡോ. ബി ആർ അംബേദ്കറുടെ ആത്മകഥ കൈയിൽ പിടിച്ചായിരുന്നു അഭിജിത്ത് എത്തിയത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കോക്രോച്ച് ജനതാപാർട്ടിയുടെ നേതൃത്വതിൽ ഡൽഹിയിലെ ജന്തർ മന്ദിറിൽ പ്രതിഷേധം ആരംഭിച്ചത്. ഇന്ന് രാവിലെയോടെയാണ് പ്രതിഷേധത്തിന് പോലീസ് അനുമതി നൽകിയത്. തുടർന്ന് നൂറുകണക്കിന് ആളുകളാണ് ജന്തർ മന്തറിലേക്ക് ഒഴുകിയെത്തിയത്. പ്രതിഷേധക്കാർ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്ലക്കാർഡുകളും കോക്രോച്ച് മാസ്കുകളും പൂക്കളുമെല്ലാം കൈയ്യിൽ കരുതിയിരുന്നു. യുവാക്കളും മാതാപിതാക്കളും ആക്ടിവിസ്റ്റുകളുമെല്ലാം പ്രതിഷേധത്തിൻ്റെ ഭാഗമായി.
പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വൈകീട്ട് അഞ്ച് വരെയാണ് പ്രതിഷേധം നടക്കുക. പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് ഉടൻ സമരത്തിൽ ചേരും. ദീപ്‌കെയ്‌ക്കെതിരേ നടപടി സ്വീകരിച്ചാൽ ആറാഴ്ച നിരാഹാര സമരമിരിക്കുമെന്ന് അദ്ദേഹം പോലീസിന് മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം ജൂണ്‍ 23 നും സമാനരീതിയിലുള്ള പ്രതിഷേധം സിജെപിയുടെ നേതൃത്വത്തിൽ നടക്കുമെന്നാണ് വിവരം. രാംലീല മൈതാനത്ത് വെച്ചാണ് പ്രതിഷേധം നടക്കുക