Select Location
All Locations
State
Region
City / District
ചരിത്രം തിരുത്താൻ നരേന്ദ്ര മോദി; നെഹ്‌റുവിന്റെ 4398 ദിവസത്തെ ഭരണ റെക്കോർഡ് തകരുന്നതെങ്ങനെ?

ചരിത്രം തിരുത്താൻ നരേന്ദ്ര മോദി; നെഹ്‌റുവിന്റെ 4398 ദിവസത്തെ ഭരണ റെക്കോർഡ് തകരുന്നതെങ്ങനെ?

ന്യൂഡൽഹി: ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തെ തിരുത്തിക്കുറിക്കുന്ന ഒരു പുതിയ നാഴികക്കല്ലിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചുവടുവെക്കുന്നു. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ദീർഘകാലത്തെ റെക്കോർഡ് പ്രധാനമന്ത്രി നരേന്ദ്രമോദി മറികടക്കുകയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി എന്ന ചരിത്ര നേട്ടത്തിലേക്കാണ് നരേന്ദ്ര മോദി ഉയരുന്നത്.

2014 മെയ് 26-ന് ആദ്യമായി അധികാരമേറ്റ പ്രധാനമന്ത്രി മോദി, വരാനിരിക്കുന്ന ജൂൺ 10-ഓടെ തുടർച്ചയായി 4,399 ദിവസങ്ങൾ ഭരണത്തിൽ പൂർത്തിയാക്കും. ഇതോടെ, ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട നേതാവെന്ന നിലയിൽ 4,398 ദിവസങ്ങൾ രാജ്യം ഭരിച്ച ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡാണ് തകരുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ചരിത്രത്തിൽ, തിരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ വിജയം വരിച്ച ഭരണാധികാരി എന്ന പദവി ഇതോടെ നരേന്ദ്ര മോദിക്ക് സ്വന്തമാകും

ജവഹർലാൽ നെഹ്‌റു: സ്വാതന്ത്ര്യാനന്തരം 17 വർഷത്തോളം അദ്ദേഹം പ്രധാനമന്ത്രിയായിരുന്നുവെങ്കിലും, 1947 ഓഗസ്റ്റ് 15 മുതൽ അദ്ദേഹം ഒരു ഇടക്കാല സർക്കാരിന്റെ തിരഞ്ഞെടുക്കപ്പെടാത്ത തലവനായിരുന്നു. ഒരു ഔദ്യോഗിക ഭരണഘടനയ്ക്ക് കീഴിൽ, നേരിട്ടുള്ള പൊതുതിരഞ്ഞെടുപ്പിലൂടെ അദ്ദേഹം ആദ്യമായി സത്യപ്രതിജ്ഞ ചെയ്യുന്നത് 1952 മെയ് 13-നാണ്. ഈ തിരഞ്ഞെടുക്കപ്പെട്ട ഭരണകാലം 1964 മെയ് 27-ന് അദ്ദേഹത്തിന്റെ മരണം വരെ (4,398 ദിവസങ്ങൾ) നീണ്ടുനിന്നു.

നരേന്ദ്ര മോദി: ഇതിൽ നിന്നും വ്യത്യസ്തമായി, നരേന്ദ്ര മോദി കേന്ദ്ര സർക്കാരിന്റെ തലപ്പത്തിരുന്ന മുഴുവൻ ദിവസങ്ങളും (2014 മെയ് 26 മുതൽ) പൊതുതിരഞ്ഞെടുപ്പിലൂടെ നേരിട്ട് വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയതായിരുന്നു. 1952-ൽ 489 ലോക്‌സഭാ സീറ്റുകളിൽ 364 എണ്ണവും തൂത്തുവാരി കോൺഗ്രസിന് യാതൊരുവിധ എതിരാളികളുമില്ലാത്ത ഒരു രാഷ്ട്രീയ അന്തരീക്ഷത്തിലായിരുന്നു ജവഹർലാൽ നെഹ്‌റു രാജ്യം ഭരിച്ചത്. എന്നാൽ, ശക്തമായ പ്രാദേശിക പാർട്ടികളും സഖ്യകക്ഷി സമവാക്യങ്ങളും നിറഞ്ഞ ഇന്നത്തെ കടുത്ത മത്സര സ്വഭാവമുള്ള രാഷ്ട്രീയ സാഹചര്യത്തിലാണ് നരേന്ദ്ര മോദിയുടെ ഭരണം എന്ന വ്യത്യാസമുണ്ട്.

ആഗോളതലത്തിൽ ദീർഘകാലം ഭരിക്കുന്ന ജനാധിപത്യ സർക്കാരുകളെ സാധാരണയായി ബാധിക്കാറുള്ള ഭരണവിരുദ്ധ വികാരത്തെ (Anti-incumbency) ഫലപ്രദമായി മറികടക്കാൻ മോദി ഭരണകൂടത്തിന് കഴിഞ്ഞിട്ടുണ്ട്. അടിസ്ഥാനതലത്തിലുള്ള ജനക്ഷേമ പദ്ധതികൾ, ശക്തമായ ദേശീയ സുരക്ഷാ പ്രോട്ടോക്കോളുകൾ, വ്യക്തമായ സാംസ്കാരിക ആഖ്യാനം എന്നിവയുടെ സംയോജനത്തിലൂടെയാണ് നരേന്ദ്ര മോദി പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ സമവാക്യങ്ങളെ പൊളിച്ചെഴുതിയത്. സാങ്കേതികവിദ്യയിൽ ഊന്നിയുള്ള വികസന മാട്രിക്സ്, ദേശീയ പാതകളുടെ വികസനം, റെയിൽവേ നവീകരണം, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT) എന്നിവയിലൂടെ പരമ്പരാഗത ജാതി-പ്രാദേശിക ചിന്തകൾക്കതീതമായ ഒരു വോട്ട് ബാങ്ക് രൂപീകരിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

ജി.എസ്.ടി പോലുള്ള സമഗ്രമായ നികുതി പരിഷ്കാരങ്ങൾ, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യ വികസനം, കടുത്ത ദേശീയ സുരക്ഷാ തീരുമാനങ്ങൾ, നാഴികക്കല്ലുകളായ നിയമനിർമ്മാണങ്ങൾ എന്നിവ നടപ്പിലാക്കാൻ സർക്കാരിന് കരുത്തുപകർന്നത് സ്ഥിരതയാർന്ന ഭരണതുടർച്ചയാണ് . ചുരുക്കത്തിൽ, ഈ മാറ്റം കേവലം ഭരണദിവസങ്ങളുടെ എണ്ണക്കണക്ക് മാത്രമല്ല. മറിച്ച് നൂറ്റാണ്ടിന്റെ മധ്യത്തിലെ പഴയ മാതൃകകളിൽ നിന്ന് മാറി പുതിയൊരു ആഗോള ഐഡന്റിറ്റിയുള്ള ഇന്ത്യയെ രൂപീകരിക്കുന്നതിന്റെ പ്രതീകം കൂടിയാണ്.

Source : News18Kerala

1 hour ago

Home Flash News