Select Location
All Locations
State
Region
City / District
KG മുതൽ PG വരെ വിദ്യാഭ്യാസം സൗജന്യം; പ്രഖ്യാപനവുമായി ഒഡീഷ മുഖ്യമന്ത്രി മാജി

KG മുതൽ PG വരെ വിദ്യാഭ്യാസം സൗജന്യം; പ്രഖ്യാപനവുമായി ഒഡീഷ മുഖ്യമന്ത്രി മാജി

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലും കോളേജുകളിലും കിന്റർഗാർട്ടൻ (കെ.ജി) മുതൽ ബിരുദാനന്തര ബിരുദം (പി.ജി) വരെയുള്ള തലങ്ങളിൽ സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന പ്രഖ്യാപനവുമായി ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉന്നതവിദ്യാഭ്യാസത്തിന് ഒരു തടസ്സമാകരുതെന്നും, ഇത്രയും സമഗ്രമായ സൗജന്യ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായിരിക്കും ഒഡീഷയെന്നും അദ്ദേഹം അവകാശപ്പെട്ടു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഈ സാർവത്രിക സൗജന്യ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പ്രയോജനം ലഭിക്കുമെന്ന് മാജി പറഞ്ഞു.ഒഡീഷയിലെ ആദ്യ ബിജെപി സർക്കാർ ഭരണത്തിൽ രണ്ട് വർഷം പൂർത്തിയാക്കിതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

സമഗ്രമായ സൗജന്യ വിദ്യാഭ്യാസ പദ്ധതിയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള പരിപാടികളും ഉൾപ്പെടെ 121 ക്ഷേമ-വികസന പദ്ധതികൾ കഴിഞ്ഞ രണ്ട് വർഷത്തിനിടെ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്ന് മാജി വ്യക്തമാക്കി. എന്നാൽ, വരും ദിവസങ്ങളിൽ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും പ്രകൃതിദുരന്തങ്ങളുടെ ആഘാതം നേരിടുന്നതുമാണ് തന്റെ ഏറ്റവും വലിയ രണ്ട് വെല്ലുവിളികളെന്ന് മാജി പറഞ്ഞു. അതുകൊണ്ടാണ് സംസ്ഥാനത്ത് വ്യവസായ വികസനത്തിനായി പ്രവർത്തിക്കുന്നതെന്നും ഇതിനകം 20 ലക്ഷം കോടി രൂപയിലധികം നിക്ഷേപം സംസ്ഥാനത്തേക്ക് ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും കൂടുതൽ സമൃദ്ധമായ ഒഡീഷയ്ക്കായി തങ്ങൾ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭക്ഷ്യഭദ്രതാ പദ്ധതി പ്രകാരം ഒരാൾക്ക് 5 കിലോഗ്രാം അരി കൂടി അധികമായി നൽകുമെന്നും ഇതോടെ വിഹിതം 10 കിലോഗ്രാമായി ഉയരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും 'ലഖ്പതി ദീദിമാരെ' സൃഷ്ടിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സംസ്ഥാനത്ത് ക്രമസമാധാനനില തകരാറിലാകുന്നു എന്ന ആരോപണങ്ങൾക്ക് മറുപടിയായി, പ്രതികളെ പിടികൂടാത്ത ഏതെങ്കിലും ഒരു കേസ് ചൂണ്ടിക്കാണിക്കാൻ അദ്ദേഹം വിമർശകരെ വെല്ലുവിളിച്ചു. അഴിമതിക്കെതിരെയുള്ള പോരാട്ടം സർക്കാരിന്റെ പ്രധാന ലക്ഷ്യമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനതല പരിപാടിയിൽ പങ്കെടുക്കുന്നതിനായി ജൂൺ 20-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഒഡീഷ സന്ദർശിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 14 മാസത്തിനിടെ ഏഴു തവണ സന്ദർശിച്ചതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ഈ വരാനിരിക്കുന്ന സന്ദർശനം, ഒഡീഷയുടെ പുരോഗതിക്കുള്ള അദ്ദേഹത്തിന്റെ നിരന്തരമായ പിന്തുണയെയാണ് കാണിക്കുന്നതെന്ന് മാജി പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് പെൻഷൻ നൽകണമെന്ന ആവശ്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മന്ത്രിസഭാ വികസനത്തെക്കുറിച്ചോ വിവിധ കോർപ്പറേഷനുകളിലെ പദവികൾ നികത്തുന്നതിനെക്കുറിച്ചോ അദ്ദേഹം കൃത്യമായ മറുപടി നൽകിയില്ല.

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിന്റെ പ്രവർത്തനമാണ് തന്റെ ഏറ്റവും വലിയ നേട്ടമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ജനങ്ങൾക്ക് ഇപ്പോൾ പരസ്യമായി ചോദ്യങ്ങൾ ചോദിക്കാനും പൊതു ചർച്ചകളിൽ കൂടുതൽ സ്വതന്ത്രമായി പങ്കെടുക്കാനും കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുൻപ് മാധ്യമപ്രവർത്തകർക്ക് പോലും ലോക്സഭാ ഭവനിലേക്ക് (സംസ്ഥാന സെക്രട്ടേറിയറ്റ്) പ്രവേശനം വിലക്കിയിരുന്നുവെന്നും എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Source : News18Kerala

1 hour ago

Home Flash News