Select Location
All Locations
State
Region
City / District
കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര; സർക്കുലർ പുറത്ത്, ഇന്ദിരാഗാന്ധിയുടെ നിഴൽ ലോഗോയിൽ

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര; സർക്കുലർ പുറത്ത്, ഇന്ദിരാഗാന്ധിയുടെ നിഴൽ ലോഗോയിൽ

തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര നൽകുമെന്ന് പ്രഖ്യാപനത്തിന് പിന്നാലെ വിഷയവുമായി ബന്ധപ്പെട്ട സർക്കുലർ പുറത്തിറക്കി കോർപ്പറേഷൻ. വരുന്ന ജൂൺ പതിനഞ്ച് മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കെഎസ്ആർടിസി ജീവനക്കാർക്കുള്ള സർക്കുലർ പുറത്തുവിട്ടത്. ബസിന്റെ മുൻവശത്തും വാതിലുകൾക്കും സമീപവും പ്രിയദർശിനി എന്ന സ്‌റ്റിക്കർ പതിക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്.

അതുപോലെ തന്നെ കയറുന്ന സ്‌റ്റോപ്പും ഇറങ്ങുന്ന സ്‌റ്റോപ്പും ടിക്കറ്റിൽ നിർബന്ധമായും രേഖപ്പെടുത്തണം. സ്ത്രീ യാത്രക്കാരുടെ അധിക ലഗേജിന് ചാർജ് ഈടാക്കണം. സ്ത്രീകൾക്കൊപ്പം പുരുഷന്മാർ യാത്ര ചെയ്യുന്നുണ്ടെങ്കിൽ പ്രത്യേകം ടിക്കറ്റ് നൽകണമെന്നും ഒരുപക്ഷേ സൗജന്യ യാത്ര ഇല്ലാത്ത ബസിൽ കയറിയാൽ സ്ത്രീകളോട് ഇക്കാര്യം മുൻകൂട്ടി പറയണമെന്നും സർക്കുലറിൽ കൃത്യമായി ചൂണ്ടിക്കാണിക്കുന്നു.

അതിനിടെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകളുടെ സൗജന്യ യാത്ര സംബന്ധിച്ച് പണം കണ്ടെത്താനുള്ള ചർച്ചകൾ സജീവമായി തന്നെ നടക്കുന്നുണ്ട്. ബാങ്ക് മുഖേന പണം ലഭ്യമാക്കുന്നതിനാണ് നിലവിൽ മുൻഗണന നൽകുന്നത്. ഇതിനായി സർക്കാർ ഗ്യാറന്റിയിൽ കെഎസ്ആർടിസിക്ക്‌ ഓവർഡ്രാഫ്റ്റ് അനുവദിക്കാനാണ് നീക്കം. അതിലൂടെ ഈ പണം മാസം ആദ്യം തന്നെ കെഎസ്ആർടിസിക്ക് ലഭ്യമാക്കാൻ സാധിക്കും.

തുടർന്ന് എല്ലാ മാസവും അവസാനത്തോടെ പലിശ ഉൾപ്പെടെ സർക്കാർ അടയ്ക്കും. ഇത് സ്ഥിരം സംവിധാനം ആക്കാനായി ബാങ്കുകളുമായി ചർച്ച അന്തിമ ഘട്ടത്തിലാണ്. നേരത്തെ സ്ത്രീകളുടെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് വരുന്ന ചിലവിലെ പണം മാസവസാനം നൽകാമെന്ന സർക്കാർ നിർദ്ദേശം കെഎസ്ആർടിസി തള്ളിയിരുന്നു. ഇത് കോർപ്പറേഷന് മേൽ വലിയ ഭാരം അടിച്ചേൽപ്പിക്കുമെന്നാണ് കെഎസ്ആർടിസി അറിയിച്ചത്. അതേസമയം, പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട ലോഗോ തയ്യാറാക്കൽ നിലവിൽ പുരോഗമിക്കുകയാണ്. ഇന്ദിരാ ഗാന്ധിയുടെ നിഴൽ ചിത്രം ഉൾപ്പെടെയുള്ള ലോഗോവാണ് തയ്യാറാകുന്നതെന്നാണ് ലഭ്യമായ വിവരം. നേരത്തെ കെഎസ്ആർടിസി സോഷ്യൽ മീഡിയ വിഭാഗം തയ്യാറാക്കിയ ലോഗോ സർക്കാർ അംഗീകരിച്ചിരുന്നില്ല. ലോഗോയ്ക്ക് വേണ്ടി സി ഡിറ്റിന് കരാർ നൽകിയിരിക്കുകയാണ്.

പ്രിയദർശിനി പദ്ധതി

യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച പ്രിയദർശിനി പദ്ധതിയുടെ ആദ്യഘട്ടം ഓർഡിനറി ബസുകളിൽ മാത്രം നടപ്പാക്കി 100 ദിവസത്തെ പ്രവർത്തനം വിലയിരുത്തുവാനാണ് തീരുമാനം. തുടർന്ന് കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതിയും പദ്ധതിയുടെ വിജയവും പരിഗണിച്ച് മറ്റ് സർവീസുകളിലേക്കും വ്യാപിപ്പിക്കുന്നത് പരിഗണിക്കുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്.

നിലവിൽ കെഎസ്ആർടിസിയുടെ 3125 ഓർഡിനറി ബസുകൾ പദ്ധതിയുടെ ഭാഗമാകും എന്നാണ് വിവരം. സൗജന്യ യാത്ര ചെയ്യുന്നവർക്കും കണ്ടക്‌ടർ 'സീറോ ടിക്കറ്റ്' നൽകും. പദ്ധതിയുടെ യഥാർത്ഥ ചെലവും യാത്രക്കാരുടെ എണ്ണവും കൃത്യമായി കണക്കാക്കാനാണ് ഇത്. അതിനാൽ തന്നെ സ്ത്രീ യാത്രക്കാർ തിരിച്ചറിയൽ രേഖ കൈവശം വയ്ക്കേണ്ടതുണ്ട്.

Source : One India Malayalam

2 hours ago

Home Flash News