Select Location
All Locations
State
Region
City / District
മലപ്പുറത്തിന് സൗജന്യം വേണ്ടേ? കെഎസ്ആര്‍ടിസി എവിടെ; സ്വകാര്യ ബസ് വാടകയ്ക്ക് തരാമെന്ന് ഉടമകള്‍

മലപ്പുറത്തിന് സൗജന്യം വേണ്ടേ? കെഎസ്ആര്‍ടിസി എവിടെ; സ്വകാര്യ ബസ് വാടകയ്ക്ക് തരാമെന്ന് ഉടമകള്‍

യുഡിഎഫ് സര്‍ക്കാരിന്റെ സൗജന്യ ബസ് യാത്രാ പദ്ധതി തുടക്കം കുറിക്കാന്‍ പോകുകയാണ്. കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കാനാണ് ആദ്യഘട്ട പദ്ധതി. ഇതിന്റെ ഫലം അറിഞ്ഞ ശേഷമാകും പദ്ധതി വിപുലീകരിക്കുക. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ ഈ പദ്ധതി ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ മലബാറിലുള്ളവര്‍ക്ക് പദ്ധതിയുടെ നേട്ടം കിട്ടില്ല.

പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കുറവാണ്. ഓര്‍ഡിനറി ബസ് വളരെ കുറവ്. ബസ് ഡിപ്പോകളും വേണ്ട വിധം ഇല്ല. കൂടുതല്‍ ഡിപ്പോകളും ബസുകളും അനുവദിക്കണം എന്നും പദ്ധതിയുടെ നേട്ടം എല്ലാവര്‍ക്കും ലഭ്യാക്കേണ്ടതുണ്ടെന്നും വിടി ബല്‍റാം എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി സിപി ജോണ്‍ വ്യക്തമാക്കുകയും ചെയ്തു.

''മലബാറിലെ ആറ് ജില്ലകള്‍ വികസനത്തില്‍ പിന്നാക്കം നില്‍ക്കുന്ന ജില്ലകളാണ്. സംസ്ഥാനത്ത് 28 കെഎസ്ആര്‍ടിസി ഡിപ്പോകളാണുള്ളത്. ഇതില്‍ അഞ്ചെണ്ണമാണ് മലബാറില്‍. 41 സബ് ഡിപ്പോകൡ 8 എണ്ണമാണ് മലബാറിലുള്ളത്. 18 ഓപറേറ്റിങ് സെന്ററുകളില്‍ നാലെണ്ണമാണ് മലബാറില്‍''- വിടി ബല്‍റാം നിയമസഭയില്‍ പറഞ്ഞ കാര്യങ്ങളാണിത്.

മലബാറിലെ, പ്രത്യേകിച്ച് മലപ്പുറത്തെ കാര്യം കഷ്ടം

സംസ്ഥാനത്ത് ഇപ്പോള്‍ വനിതകള്‍ക്ക് സൗജന്യ യാത്ര പദ്ധതി ആരംഭിക്കുകയാണ്. കെഎസ്ആര്‍ടിസിയുടെ 4717 ബസുകളില്‍ വടക്കന്‍ ജില്ലകളില്‍ സര്‍വീസ് നടത്തുന്നത് 1132 ബസുകളാണ്. പദ്ധതി എന്താണ് എന്ന് അറിയാതെ പോകുന്ന സാഹചര്യം ചില മേഖലകളിലുണ്ടെന്ന് മന്ത്രി സിപി ജോണ്‍ പറഞ്ഞിരുന്നു. അക്കാര്യം പരിഹരിക്കുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്.

നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ ബസുകള്‍ കെഎസ്ആര്‍ടിസിക്ക് വാടകയ്ക്ക് നല്‍കാമെന്ന് സ്വകാര്യ ബസ് ഉടമകള്‍ വാഗ്ദാനം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ഗതാഗത വകുപ്പ് തീരുമാനം എടുത്തിട്ടില്ല. മലപ്പുറം ജില്ലയിലെ കാര്യം വളരെ വ്യത്യസ്തമാണ്. ഏറ്റവും കൂടുതല്‍ സ്ത്രീകളുള്ള ജില്ലയാണ് മലപ്പുറം. ഇവിടെ നാല് സബ്ഡിപ്പോകള്‍ മാത്രമാണുള്ളത്. മലപ്പുറം, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, പൊന്നാനി. മലപ്പുറത്തെ നാല് സബ് ഡിപ്പോകളില്‍ 150ല്‍ താഴെ ബസുകളാണുള്ളത്. മലപ്പുറത്ത് ഒരു ഓര്‍ഡിനറി ബസ് മാത്രമാണ് സര്‍വീസ് നടത്തുന്നത്. പെരിന്തല്‍മണ്ണയിലും ഒരു ഓര്‍ഡിനറി ബസ് മാത്രം. പരപ്പനങ്ങാടി, താനൂര്‍ ഉള്‍പ്പെടെയുള്ള തീരദേശത്തെ പ്രധാന നഗരങ്ങളിലേക്ക് ഒരു ബസ് പോലുമില്ല. അതുകൊണ്ടുതന്നെ ഇവിടെയുള്ള സ്ത്രീകള്‍ക്ക് സര്‍ക്കാരിന്റെ പദ്ധതിയുടെ ഗുണം കിട്ടില്ല.

സൗജന്യ യാത്രാ പദ്ധതി ഘട്ടങ്ങളായി സര്‍ക്കാര്‍ നടപ്പാക്കുമെന്നാണ് വിവരം. ഓര്‍ഡിനറി ബസുകളില്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കും. 100 ദിവസത്തിന് ശേഷം പദ്ധതി വിലയിരുത്തിയ ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും. ജൂണ്‍ 15 മുതലാണ് പദ്ധതി തുടങ്ങുന്നത്. ഓര്‍ഡിനറി ബസുകളില്‍ മാത്രം പദ്ധതി നടപ്പാക്കാന്‍ 57 കോടി രൂപയുടെ ചെലവാണ് അധികമായി സര്‍ക്കാരിന് വരിക.

Source : One India Malayalam

1 hour ago

Home Flash News