ഇനി ബൈക്കിൽ ടാങ്ക് ബാഗും ലേഡീസ് ഹാൻഡിലും ക്രാഷ് ഗാർഡുമൊക്കെ ‘മോഡിഫിക്കേഷൻ’ നടത്തിയത് നിയമ വിരുദ്ധമാണോ ആവോ?
വാഹനങ്ങളിൽ മോഡിഫിക്കേഷന്‍ അനുവദിക്കുമെന്നത് യുഡിഎഫിന്റെ പ്രകടനപത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനമായിരുന്നു. വാർത്താ സമ്മേളനത്തിൽ പ്രത്യേക എക്സ്പ്രഷനുമിട്ട് വി ഡി സതീശൻ പൂക്കി മുഖ്യമന്ത്രിയുമായി. അങ്ങനെ ഒടുക്കം വാഹനങ്ങളിൽ അനുവദിക്കാൻ കഴിയുന്ന മോഡിഫിക്കേഷനുകളെക്കുറിച്ച് ഗതാഗത കമ്മീഷണർ റിപ്പോർട്ട് തയ്യാറാക്കി. അനുമതി കൂടാതെ ചെയ്യാൻ കഴിയുന്ന 18 തരം മോഡിഫിക്കേഷനുകളൊക്കെ റിപ്പോർട്ടിലുണ്ട്. അതിപ്പോൾ ട്രോളായും മാറി!
ഇപ്പോൾ അനുവദിക്കുന്ന മോഡിഫിക്കേഷനുകൾ നേരത്തേ തന്നെ നിലവിലുള്ളവയാണെന്നാണ് ഉയർന്നുവരുന്ന പ്രധാന വിമർശനം. നിരവധി പേരാണ് സർക്കാർ നടപടിയെ പരിഹാസിച്ച് രംഗത്തെത്തുന്നത്. അത്തരത്തിൽ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ടി സി രാജേഷ് സിന്ധു എന്നയാളുടെ പോസ്റ്റാണിത്.
സീറ്റ് കവർ, ഡാഷ് ക്യാം, റിവേഴ്സ് ക്യാമറ, മഡ് ഫ്ലാപ്, സ്റ്റിയറിംഗ് വീൽ കവർ പോലുള്ള ഈ മോഡിഫിക്കേഷനൊക്കെ അനധികൃതമാണെന്ന് അറിയാതെയാണല്ലോ, വർഷങ്ങൾക്കുമുൻപേ കാറിൽ ഇതൊക്കെ ഫിറ്റ് ചെയ്തത് എന്നോർക്കുമ്പോൾ ഒരു ഉൾക്കിടലമെന്ന് അദ്ദേഹം പരിഹസിച്ചു. ബൈക്കിൽ ടാങ്ക് ബാഗ്, ലേഡീസ് ഹാൻഡിൽ, ക്രാഷ് ഗാർഡ് തുടങ്ങിയ മോഡിഫിക്കേഷനുകൾ നടത്തിയത് നിയമ വിരുദ്ധമായിട്ടാണോ എന്ന് ഇപ്പോൾ സംശയമുണ്ടെന്നും അദ്ദേഹം കുറിച്ചു.
വാഹന മോഡിഫിക്കേഷനില്‍ സമഗ്രമാറ്റം പ്രതീക്ഷിച്ചവര്‍ക്ക് തല്‍ക്കാലം മുഖ്യമന്ത്രിയുടെ പൂക്കി ചിരി കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്ന് പി കെ സുരേഷ് കുമാർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പറ്റിക്കൽ മാത്രമാണ് യുഡിഎഫിൻ്റെ മുഖമുദ്രയെന്നും അദ്ദേഹം കുറിച്ചു. നിരവധി പേരാണ് സർക്കാരിന്റെ ഇരട്ടത്താപ്പിനെ വിമർശിച്ച് രംഗത്തെത്തുന്നത്.