Select Location
All Locations
State
Region
City / District
കർണാടകത്തിൽ സ്ത്രീകൾക്കൊപ്പം ഇനി വിദ്യാർത്ഥികൾക്കും ബസ് യാത്ര സൗജന്യം; ആറ് വൻ പ്രഖ്യാപനങ്ങൾ

കർണാടകത്തിൽ സ്ത്രീകൾക്കൊപ്പം ഇനി വിദ്യാർത്ഥികൾക്കും ബസ് യാത്ര സൗജന്യം; ആറ് വൻ പ്രഖ്യാപനങ്ങൾ

നഗരത്തിലെ റോഡ് വികസനത്തിനായി 2,000 കോടി രൂപയുടെ പുതിയ ഗ്രാന്റും മുഖ്യമന്ത്രി പ്രഖ്യാപിച്ചു

കർണാടക: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ യുവാക്കളെയും നഗരവാസികളെയും ലക്ഷ്യമിട്ട് ആറ് വൻ പ്രഖ്യാപനങ്ങളുമായി ഡി.കെ. ശിവകുമാർ. വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്രയും, സ്വകാര്യ മേഖലയിൽ ജനങ്ങൾക്ക് ജോലി ഉറപ്പാക്കുന്നതിനുള്ള സർക്കാർ തൊഴിൽ പദ്ധതിയും ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങളാണ് ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയത്. ഉപമുഖ്യമന്ത്രി ജി. പരമേശ്വര ഉൾപ്പെടെ 13 മന്ത്രിമാർ പങ്കെടുത്ത യോഗത്തിന് ശേഷമായിരുന്നു വാർത്താസമ്മേളനം.

സ്കൂൾ വിദ്യാർത്ഥികൾ മുതൽ പോസ്റ്റ് ഗ്രാജുവേഷൻ വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും സംസ്ഥാനത്ത് ഇനി സൗജന്യ ബസ് പാസ് നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വിദ്യാർത്ഥികളെ തിരിച്ചറിയുന്നതിനായി പാസിന് അപേക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ ചെലവിനെക്കുറിച്ച് ചോദിച്ചപ്പോൾ, "ചെലവ് എത്രയായാലും ഞങ്ങൾ ഇത് നടപ്പിലാക്കും, ഇത് ഡി.കെ. ശിവകുമാറിന്റെ സർക്കാരാണ്," എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നിലവിൽ ശക്തി പദ്ധതിയിലൂടെ സ്ത്രീകൾക്ക് മാത്രമാണ് സൗജന്യ ബസ് യാത്ര അനുവദിച്ചിരുന്നത്. സ്വകാര്യ മേഖലയിലെ ജോലികൾക്കായി സർക്കാർ തലത്തിൽ പ്രത്യേക എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ ആരംഭിക്കുമെന്നതാണ് മറ്റൊരു സുപ്രധാന പ്രഖ്യാപനം. "സ്വകാര്യ മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സർക്കാരിൽ ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യാം. അവർക്ക് ആവശ്യമായ പരിശീലനം നൽകി സ്വകാര്യ കമ്പനികളുമായി സർക്കാർ ബന്ധിപ്പിക്കും. രാഷ്ട്രീയ സ്വാധീനങ്ങൾക്ക് ഇടമില്ലാത്ത രീതിയിൽ പൂർണ്ണമായും ഓൺലൈൻ വഴിയായിരിക്കും ഇത്," ഡി.കെ. ശിവകുമാർ പറഞ്ഞു.

വ്യവസായ പ്രമുഖരെ വിശ്വാസത്തിലെടുത്ത് സ്വകാര്യ മേഖലയിൽ പ്രാദേശിക കന്നഡക്കാർക്ക് നിശ്ചിത ശതമാനം ജോലി സംവരണം ഏർപ്പെടുത്തുമെന്നും, ഇതിനായി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മൂന്ന് മന്ത്രിമാരെ ചുമതലപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നഗരത്തിലെ റോഡ് വികസനത്തിനായി 2,000 കോടി രൂപയുടെ പുതിയ ഗ്രാന്റും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ, നഗരവാസികൾക്ക് 2,400 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങൾക്ക് ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് വാങ്ങുന്നതിൽ നിന്ന് ഒറ്റത്തവണയായി ഇളവ് നൽകും. വൈദ്യുതി, ജനലഭ്യത എന്നിവയ്ക്ക് ഒസി നിർബന്ധമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് പ്രതിസന്ധിയിലായ വസ്തുവുടമകൾക്ക് ഈ തീരുമാനം ഗുണകരമാകും. ഇതിനൊപ്പം സംസ്ഥാനത്തുടനീളം 'ബി' ഖാത്തകളിൽ നിന്ന് 'എ' ഖാത്തകളിലേക്കുള്ള പരിവർത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോടുള്ള ആദരസൂചകമായി കർണാടകയിലുടനീളം 10,000 ഭാരത് ജോഡോ യൂത്ത് ക്ലബ്ബുകൾ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. യുവാക്കളിൽ നേതൃപാടവം വളർത്തുന്നതിനും സാമൂഹിക സൗഹാർദ്ദം പ്രോത്സാഹിപ്പിക്കുന്നതിനുമായി ആരംഭിക്കുന്ന ഓരോ ക്ലബ്ബിനും 10 ലക്ഷം രൂപ വീതം സർക്കാർ ഗ്രാന്റ് അനുവദിക്കും.

Source : News18Kerala

1 hour ago

Home Flash News