Select Location
All Locations
State
Region
City / District
നാലുവർഷത്തിനിടെ കേരളത്തിലെ പുരുഷന്മാരിൽ 14 ശതമാനം മദ്യപാനം വർദ്ധിച്ചതായി റിപ്പോർട്ട്

നാലുവർഷത്തിനിടെ കേരളത്തിലെ പുരുഷന്മാരിൽ 14 ശതമാനം മദ്യപാനം വർദ്ധിച്ചതായി റിപ്പോർട്ട്

സംസ്ഥാനത്തെ പുരുഷന്മാർക്കിടയിൽ മദ്യപാനം കൂടിവരികയാണെന്നാണ് കണക്കുകൾ.

കേരളത്തിലെ പുരുഷന്മാരിൽ നാലിൽ ഒരാൾ വീതം മദ്യം കഴിക്കുന്നുണ്ടെന്നാണ് പുതിയ ആരോഗ്യ സർവേ (2023-24) . നാല് വർഷം മുമ്പത്തെ (2019-20) സർവേയുമായി താരതമ്യം ചെയ്യുമ്പോൾ മദ്യപിക്കുന്ന പുരുഷന്മാരുടെ എണ്ണത്തിൽ 14ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. ദേശീയ കുടുംബാരോഗ്യ സർവേ (NFHS-6)യുടെ റിപ്പോർട്ടാണിത്.

കഴിഞ്ഞ ആഴ്ച പുറത്തുവന്ന റിപ്പോർട്ട് പ്രകാരം കേരളത്തിൽ 15 വയസ്സിന് മുകളിലുള്ള പുരുഷന്മാരിൽ 22.7% പേരും മദ്യപിക്കുന്നവരാണ്. മുൻപ് ഇത് 19.9% ആയിരുന്നു. ഇന്ത്യയിലെ മൊത്തം ശരാശരി നോക്കിയാൽ അത് 18.9% മാത്രമാണ്. അതായത് രാജ്യത്തെ പൊതുവായ കണക്കിനേക്കാൾ കൂടുതലാണ് കേരളത്തിലെ പുരുഷന്മാരുടെ മദ്യോപയോഗം.

അതേസമയം, കേരളത്തിലെ സ്ത്രീകളിൽ മദ്യപിക്കുന്നവർ വളരെ കുറവാണ്; വെറും 0.3% മാത്രം. മുൻപ് ഇത് 0.2% ആയിരുന്നു. രാജ്യത്ത് മദ്യപാനത്തിൽ ഒന്നാം സ്ഥാനത്ത് അരുണാചൽ പ്രദേശും (50.5%), രണ്ടാം സ്ഥാനത്ത് തെലങ്കാനയുമാണ് (43.9%). ഈ പട്ടികയിൽ കേരളം 19-ാം സ്ഥാനത്താണ് ഉള്ളത്. യഥാർത്ഥത്തിൽ 2005 മുതൽ കേരളത്തിൽ മദ്യപിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയായിരുന്നു. 2005-06ൽ 45% ആയിരുന്നത് 2015-16ൽ 37% ആയി കുറഞ്ഞിരുന്നു. എന്നാൽ ആ കുറവ് മാറി ഇപ്പോൾ വീണ്ടും മദ്യപാനം കൂടുന്നതായാണ് പുതിയ സർവേ കാണിക്കുന്നത്. ഗ്രാമങ്ങളിലെ പുരുഷന്മാരിൽ 23.7% പേരും നഗരങ്ങളിലെ പുരുഷന്മാരിൽ 21.5% പേരും മദ്യം ഉപയോഗിക്കുന്നുണ്ട്. മുൻപ് ഇത് യഥാക്രമം 21%, 18.7% എന്നിങ്ങനെയായിരുന്നു. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും മദ്യപാനികളുടെ എണ്ണത്തിലുള്ള വ്യത്യാസം ഇപ്പോൾ കുറഞ്ഞിട്ടുണ്ട്.

സർവേയിൽ മദ്യപിക്കുന്നവർ കൂടിയെന്ന് വ്യക്തമാക്കുമ്പോഴും, ബിവറേജസ് കോർപ്പറേഷന്റെ (ബെവ്കോ) മദ്യവിൽപ്പനയിൽ നേരിയ കുറവാണ് കാണിക്കുന്നത്. 2019-20-ൽ 3.35 കോടി കെയ്‌സ് മദ്യം വിറ്റ സ്ഥാനത്ത്, 2023-24-ൽ അത് 3.30 കോടി കെയ്‌സായി (മൊത്തം 29.7 കോടി ലിറ്റർ) കുറയുകയാണുണ്ടായത്. എന്നാൽ, മദ്യത്തിന്റെ വില കൂട്ടിയതു കൊണ്ട് ബെവ്കോയുടെ വരുമാനത്തിൽ വൻ വർദ്ധനവുണ്ടായി. 2019-20-ൽ 14,708 കോടി രൂപയായിരുന്ന വരുമാനം 2023-24 സാമ്പത്തിക വർഷത്തിൽ 19,089 കോടി രൂപയായി ഉയർന്നു.

Source : News18Kerala

1 hour ago

Home Flash News