നാലുവർഷത്തിനിടെ കേരളത്തിലെ പുരുഷന്മാരിൽ 14 ശതമാനം മദ്യപാനം വർദ്ധിച്ചതായി റിപ്പോർട്ട്
സംസ്ഥാനത്തെ പുരുഷന്മാർക്കിടയിൽ മദ്യപാനം കൂടിവരികയാണെന്നാണ് കണക്കുകൾ.
കേരളത്തിലെ പുരുഷന്മാരിൽ നാലിൽ ഒരാൾ വീതം മദ്യം കഴിക്കുന്നുണ്ടെന്നാണ് പുതിയ ആരോഗ്യ സർവേ (2023-24) . നാല് വർഷം മുമ്പത്തെ (2019-20) സർവേയുമായി താരതമ്യം ചെയ്യുമ്പോൾ മദ്യപിക്കുന്ന പുരുഷന്മാരുടെ എണ്ണത്തിൽ 14ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. ദേശീയ കുടുംബാരോഗ്യ സർവേ (NFHS-6)യുടെ റിപ്പോർട്ടാണിത്.
കഴിഞ്ഞ ആഴ്ച പുറത്തുവന്ന റിപ്പോർട്ട് പ്രകാരം കേരളത്തിൽ 15 വയസ്സിന് മുകളിലുള്ള പുരുഷന്മാരിൽ 22.7% പേരും മദ്യപിക്കുന്നവരാണ്. മുൻപ് ഇത് 19.9% ആയിരുന്നു. ഇന്ത്യയിലെ മൊത്തം ശരാശരി നോക്കിയാൽ അത് 18.9% മാത്രമാണ്. അതായത് രാജ്യത്തെ പൊതുവായ കണക്കിനേക്കാൾ കൂടുതലാണ് കേരളത്തിലെ പുരുഷന്മാരുടെ മദ്യോപയോഗം.
അതേസമയം, കേരളത്തിലെ സ്ത്രീകളിൽ മദ്യപിക്കുന്നവർ വളരെ കുറവാണ്; വെറും 0.3% മാത്രം. മുൻപ് ഇത് 0.2% ആയിരുന്നു. രാജ്യത്ത് മദ്യപാനത്തിൽ ഒന്നാം സ്ഥാനത്ത് അരുണാചൽ പ്രദേശും (50.5%), രണ്ടാം സ്ഥാനത്ത് തെലങ്കാനയുമാണ് (43.9%). ഈ പട്ടികയിൽ കേരളം 19-ാം സ്ഥാനത്താണ് ഉള്ളത്. യഥാർത്ഥത്തിൽ 2005 മുതൽ കേരളത്തിൽ മദ്യപിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയായിരുന്നു. 2005-06ൽ 45% ആയിരുന്നത് 2015-16ൽ 37% ആയി കുറഞ്ഞിരുന്നു. എന്നാൽ ആ കുറവ് മാറി ഇപ്പോൾ വീണ്ടും മദ്യപാനം കൂടുന്നതായാണ് പുതിയ സർവേ കാണിക്കുന്നത്. ഗ്രാമങ്ങളിലെ പുരുഷന്മാരിൽ 23.7% പേരും നഗരങ്ങളിലെ പുരുഷന്മാരിൽ 21.5% പേരും മദ്യം ഉപയോഗിക്കുന്നുണ്ട്. മുൻപ് ഇത് യഥാക്രമം 21%, 18.7% എന്നിങ്ങനെയായിരുന്നു. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും മദ്യപാനികളുടെ എണ്ണത്തിലുള്ള വ്യത്യാസം ഇപ്പോൾ കുറഞ്ഞിട്ടുണ്ട്.
സർവേയിൽ മദ്യപിക്കുന്നവർ കൂടിയെന്ന് വ്യക്തമാക്കുമ്പോഴും, ബിവറേജസ് കോർപ്പറേഷന്റെ (ബെവ്കോ) മദ്യവിൽപ്പനയിൽ നേരിയ കുറവാണ് കാണിക്കുന്നത്. 2019-20-ൽ 3.35 കോടി കെയ്‌സ് മദ്യം വിറ്റ സ്ഥാനത്ത്, 2023-24-ൽ അത് 3.30 കോടി കെയ്‌സായി (മൊത്തം 29.7 കോടി ലിറ്റർ) കുറയുകയാണുണ്ടായത്. എന്നാൽ, മദ്യത്തിന്റെ വില കൂട്ടിയതു കൊണ്ട് ബെവ്കോയുടെ വരുമാനത്തിൽ വൻ വർദ്ധനവുണ്ടായി. 2019-20-ൽ 14,708 കോടി രൂപയായിരുന്ന വരുമാനം 2023-24 സാമ്പത്തിക വർഷത്തിൽ 19,089 കോടി രൂപയായി ഉയർന്നു.