മന്ത്രി സ്ഥാനങ്ങളിൽ അനിശ്ചിതത്വം തുടരുന്നു; കർണാടക കോൺഗ്രസിലും ചരടുവലികൾ സജീവം
കർണാടക മുഖ്യമന്ത്രി ആയി ഡി കെ ശിവകുമാർ നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ മന്ത്രിസ്ഥാനങ്ങളിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു. ഇന്നലെ ദില്ലിയിൽ എത്തിയ ഡി കെ ശിവകുമാർ, സിദ്ധരാമയ്യ ഉൾപ്പെടെയുള്ള നേതാക്കൾ ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഇരുവരും മന്ത്രിസ്ഥാനങ്ങളിലേക്ക് വലിയ ലിസ്റ്റുമായാണ് ദില്ലിയിലേക്ക് എത്തിയിട്ടുള്ളത്. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയ്ക്ക് ക്യാബിനറ്റ് പദവി ഉറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സങ്കീർണമായ ജാതി- മേഖലാ സമവാക്യങ്ങൾ പാലിച്ചുകൊണ്ട് രണ്ട് മുതൽ മൂന്ന് വരെ ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനാണ് ഹൈക്കമാൻഡ് ആലോചിക്കുന്നത്.
ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള നേതാക്കളെ ഈ പദവികളിലേക്ക് പരിഗണിക്കുന്നതായാണ് വിവരം. അതേ സമയം ശിവകുമാർ പിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ പുതിയ അധ്യക്ഷൻ വേണ്ടിയുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്. ബുധനാഴ്ചയായിരിക്കും ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് സതീഷ് ജർകിഹോളിയാണ് മുഖ്യ പരിഗണനയിൽ. പദവികളെല്ലാം സിദ്ധരാമയ്യ പക്ഷത്തിന് വിട്ടുനൽകാൻ കഴിയില്ല എന്നാണ് ഡികെ ശിവകുമാറിന്റെ നിലപാട്. മന്ത്രിസഭയിലേക്ക് പുതുമുഖങ്ങൾ എത്തും എന്നാണ് റിപ്പോർട്ട്.