ആദ്യ ടിക്കറ്റ് നൽകി മുഖ്യമന്ത്രി: ‘ഔദാര്യമല്ല, ആദരം’; തമ്പാനൂരില്‍നിന്ന് ചരിത്രയാത്ര
തിരുവനന്തപുരം ∙ യുഡിഎഫ് സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കു തുടക്കമായി. പദ്ധതി സ്ത്രീകള്‍ക്കുള്ള ഔദാര്യമല്ലെന്നും ആദരവാണെന്നും നിറകണ്ണുകളോടെയാണ് ചരിത്രപദ്ധതിക്കു തുടക്കം കുറിക്കുന്നതെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു. തമ്പാനൂര്‍ ടെര്‍മിനലില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ഗതാഗത മന്ത്രി സി.പി.ജോണ്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ രണ്ടു പേര്‍ക്കു മുഖ്യമന്ത്രി തന്നെയാണ് സൗജന്യയാത്രയുടെ ആദ്യടിക്കറ്റുകള്‍ കൈമാറിയത്. തുടര്‍ന്ന് തമ്പാനൂരിൽ നിന്നുള്ള ആദ്യയാത്രയില്‍ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും പങ്കെടുത്തു. കെഎസ്ആര്‍ടിസിയില്‍ പിഎസ് സി വഴി നിയമനം ലഭിച്ച ആദ്യ വനിതാ ഡ്രൈവര്‍ ആയ പെരുമ്പാവൂര്‍ ഡിപ്പോയിലെ വി.പി.ഷീലയാണ് ആദ്യയാത്രയില്‍ സാരഥിയായത്. ജയകുമാരി ആയിരുന്നു കണ്ടക്ടര്‍.
ആദ്യഘട്ടത്തിൽ 3,125 ഓർഡിനറി ബസുകളിലാണു പദ്ധതി നടപ്പാക്കുക. ഓർഡിനറി നിരക്കുള്ള സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്, പോയിന്റ് ടു പോയിന്റ്, ടൗൺ ടു ടൗൺ(ടിടി) ഓർഡിനറി ബസുകളിൽ സൗജന്യയാത്ര ലഭിക്കും.
‘പ്രിയദർശിനി’ വഴി പ്രചാരണം ‘പ്രിയദർശിനി’ പദ്ധതിക്കു പരമാവധി പ്രചാരണം നൽകാൻ പാർട്ടി ഘടകങ്ങൾക്കു കെപിസിസിയുടെ നിർദേശം. സംസ്ഥാനത്തുടനീളം സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമിടയിൽ പ്രചാരണം നടത്തി സർക്കാരിന്റെ പ്രതിഛായ ഉയർത്തുകയാണു ലക്ഷ്യം.മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ച് പ്രചാരണത്തിനിറങ്ങണം. ജില്ലാ, ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രചാരണ പരിപാടികൾ, വാർഡ്തലത്തിൽ വിശദീകരണ യോഗങ്ങൾ, ഗൃഹസമ്പർക്ക പരിപാടികൾ, പദ്ധതിയുമായി ബന്ധപ്പെട്ട് പരസ്യബോർഡുകൾ, പദ്ധതി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് ബസ് സ്റ്റാൻഡുകളിൽ വിശദീകരണ യോഗങ്ങൾ, സമൂഹമാധ്യമത്തിലൂടെയുള്ള പ്രചാരണം എന്നിവ പാർട്ടി നടത്തും.
പ്രിയദർശിനി ഉദ്ഘാടനം ബഹിഷ്കരിക്കും: സിപിഎം പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് സിപിഎം. ഉദ്ഘാടന പരിപാടിയിൽനിന്നു വിട്ടുനിൽക്കാൻ മുഴുവൻ എംഎൽഎമാർക്കും പാർട്ടി നിർദേശം നൽകി. സൗജന്യയാത്ര സംബന്ധിച്ചു യുഡിഎഫ് പറഞ്ഞതല്ല നടപ്പാക്കുന്നതെന്നും ആളെ പറ്റിക്കുന്ന നിലപാടാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. സിപിഎമ്മിന്റെ ബഹിഷ്കരണം ചരിത്രപരമായ വിഡ്ഢിത്തമാവരുതെന്ന് മന്ത്രി സി.പി.ജോൺ പറഞ്ഞു.