സെൽ ബ്രോഡ്കാസ്റ്റ് തൽക്കാലം നിർത്തി; പ്രധാനമന്ത്രിയുടെ ഫോണിലേക്ക് അർധരാത്രി സന്ദേശം എത്തിയത് കാരണമെന്ന് സൂചന
ന്യൂഡൽഹി ∙ അപകട മുന്നറിയിപ്പുകൾ ജനങ്ങളിൽ എത്തിക്കാൻ നടപ്പാക്കിയ സെൽ ബ്രോഡ്കാസ്റ്റ് സേവനം താൽക്കാലികമായി നിർത്തിവച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സെൽ ബ്രോഡ്കാസ്റ്റ് നടത്തേണ്ടതില്ലെന്നു ദേശീയ ദുരന്ത നിവാരണ അതോറിറ്റി(എൻഡിഎംഎ) ഈ മാസം 12നു നൽകിയ ഉത്തരവിൽ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിക്കുന്ന നമ്പരിലേക്ക് അർധരാത്രി സന്ദേശം എത്തിയതാണു ഇത്തരമൊരു തീരുമാനത്തിനു പിന്നിലെന്നു സൂചനയുണ്ട്. പ്രധാന പദവികൾ വഹിക്കുന്നവരുടെ ഫോണുകളെ ഇത്തരം സന്ദേശങ്ങളിൽനിന്നു ഒഴിവാക്കുന്നതാണു സാധാരണ രീതി.
പ്രകൃതിദുരന്തങ്ങളിൽ അടിയന്തര അറിയിപ്പുകൾ മൊബൈൽ ഫോണിൽ ലഭ്യമാക്കാൻ വേണ്ടിയാണു സെൽ ബ്രോഡ്കാസ്റ്റ് നടപ്പാക്കിയത്. മൊബൈൽ റീചാർജ് ചെയ്യുമ്പോഴും മറ്റും അലർട്ട് ബോക്സിനു സമാനമായി ലഭിക്കുന്ന സന്ദേശമാണ് സെൽ ബ്രോഡ്കാസ്റ്റ്. വലിയ ശബ്ദത്തോടെയാണു മുന്നറിയിപ്പു സന്ദേശം ഫോണുകളിൽ എത്തിയിരുന്നത്.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് കോമൺ അലർട്ടിങ് പ്രോട്ടോക്കോൾ പദ്ധതി. 2023 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി വിജയിച്ച ശേഷമാണു രാജ്യവ്യാപകമായി നടപ്പാക്കിയത്. ചുഴലിക്കാറ്റ്, ശക്തമായ മഴ എന്നിവയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ഫോണുകളിലേക്ക് എത്തിയിരുന്നത് ഒട്ടേറെപ്പേർക്കു സഹായമായിരുന്നു.