NCPI ത്രിപുരയിലെ ഈ കൊച്ചുപാർട്ടി എൻഡിഎയിലെ രണ്ടാമത്തെ കക്ഷിയായതെങ്ങനെ
കഴിഞ്ഞ ആഴ്ച വരെ ത്രിപുരയ്ക്കും പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങൾക്കും പുറത്ത് വളരെ കുറച്ചുപേർ മാത്രം കേട്ടിട്ടുള്ള ഒരു പേരായിരുന്നു നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ (NCPI) എന്നത്. എന്നാൽ, തൃണമൂൽ കോൺഗ്രസിലെ (TMC) 20 വിമത എംപിമാർ ഈ പാർട്ടിയിൽ ലയിക്കാൻ തീരുമാനിച്ചതോടെ, സമീപകാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറികളിലൊന്നിന്റെ കേന്ദ്രബിന്ദുവായി ആറുവർഷം മാത്രം പ്രായമുള്ള ഈ പാർട്ടി മാറി.
ഒരു പ്രാദേശിക പാർട്ടിയിൽ നിന്നും പാർലമെന്റിലെ ഒരു പ്രധാന ശക്തിയായി എൻസിപിഐ ഒറ്റരാത്രികൊണ്ട് പരിവർത്തനം ചെയ്യപ്പെട്ടു. ഈ നീക്കം തൃണമൂൽ കോൺഗ്രസിലെ പ്രതിസന്ധി രൂക്ഷമാക്കുക മാത്രമല്ല, ബിജെപി നയിക്കുന്ന എൻഡിഎയ്ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പുതിയ സഖ്യകക്ഷിയെ സമ്മാനിക്കുകയും ചെയ്തു.
വലിയ ലക്ഷ്യങ്ങളുള്ള ഒരു ചെറിയ പാർട്ടി മുൻ ത്രിപുര മന്ത്രിയും ഗോത്രവർഗ നേതാവുമായ പബൻ കുമാർ ദാസ് 2020-ലാണ് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ സ്ഥാപിക്കുന്നത്. ഗോത്രവർഗ ക്ഷേമം, ദേശീയത, ഭരണപരിഷ്കാരങ്ങൾ എന്നിവയിൽ ഊന്നിയുള്ള ഒരു പ്രാദേശിക പ്ലാറ്റ്‌ഫോം എന്ന നിലയിലാണ് ഈ പാർട്ടി രൂപീകരിച്ചത്. പശ്ചിമ ബംഗാളിലെ ഹൗറയിലാണ് പാർട്ടിയുടെ ആസ്ഥാനമെങ്കിലും, തുടക്കത്തിൽ പാർട്ടിയുടെ അടിത്തറ ത്രിപുരയിലായിരുന്നു. അവിടെ ബിജെപിക്കും ഇടതുപക്ഷത്തിനും ബദലായി വളർന്നുവരാൻ പാർട്ടി ശ്രമിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, ഈ പാർട്ടിക്ക് ഒരു സംസ്ഥാന പാർട്ടിയുടെയോ ദേശീയ പാർട്ടിയുടെയോ അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല.
എൻസിപിഐയുടെ നയങ്ങൾ എന്തൊക്കെ? ശക്തമായ ഭരണം, ക്ഷേമപദ്ധതികൾ, ദേശീയ ഒരുമ എന്നിവയെ പിന്തുണയ്ക്കുന്ന ഒരു ദേശീയത-വികസന അധിഷ്ഠിത പാർട്ടിയായാണ് എൻസിപിഐ സ്വയം വിശേഷിപ്പിക്കുന്നത്. ശക്തമായ ദേശീയ സുരക്ഷാ നയങ്ങൾ, ഗോത്രവർഗക്കാർക്കും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുമുള്ള ക്ഷേമ പരിപാടികൾ, സാമ്പത്തിക വികസനം, അഴിമതി വിരുദ്ധ നടപടികൾ, ചെറിയ സമുദായങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ പ്രതിനിധ്യം എന്നിവയ്ക്കായി പാർട്ടി വാദിക്കുന്നു. സ്വന്തമായി ഒരു സംഘടനാ വ്യക്തിത്വം നിലനിർത്തുമ്പോൾ തന്നെ, എൻഡിഎയുടെ വലിയ രാഷ്ട്രീയ അജണ്ടകളെ പിന്തുണയ്ക്കുന്ന നിലപാടാണ് ഈ പാർട്ടി പൊതുവെ സ്വീകരിച്ചിട്ടുള്ളത്.
തൃണമൂൽ വിമതർ എന്തുകൊണ്ട് എൻസിപിഐ തിരഞ്ഞെടുത്തു? ഈ നീക്കത്തിന് പിന്നിൽ വ്യക്തമായ ചില രാഷ്ട്രീയ തന്ത്രങ്ങളുണ്ട്. വിമത എംപിമാർ നേരിട്ട് ബിജെപിയിൽ ചേർന്നിരുന്നെങ്കിൽ, ഈ അട്ടിമറിക്ക് പിന്നിൽ ബിജെപിയാണെന്ന തൃണമൂൽ നേതൃത്വത്തിന്റെ ആരോപണം ശക്തമാകുമായിരുന്നു. അതേസമയം, ഒരു പുതിയ പാർട്ടി രൂപീകരിക്കുക എന്നത് നീണ്ട നിയമനടപടികൾക്കും അംഗീകാരത്തിനുമായി കാത്തിരിക്കേണ്ടി വരുന്ന ഒന്നാണ്. ഈ സാഹചര്യത്തിലാണ് എൻസിപിഐ അവർക്ക് മുന്നിൽ ഒരു എളുപ്പവഴിയായി മാറിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരവും സ്വന്തമായി ചിഹ്നവുമുള്ള ഒരു പാർട്ടിയിൽ ലയിക്കുന്നതിലൂടെ, തങ്ങൾ കൂറുമാറ്റക്കാരാണെന്ന മുദ്രകുത്തലിൽ നിന്ന് രക്ഷപ്പെടാനും നിയമപരമായ നിലനിൽപ്പ് ഉറപ്പാക്കാനും വിമതർക്ക് സാധിക്കും. പാർട്ടിയുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം തങ്ങൾക്കൊപ്പം ഉള്ളതിനാൽ, വരും ദിവസങ്ങളിൽ തൃണമൂൽ കോൺഗ്രസ് എന്ന പേര് തന്നെ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് കോടതിയിൽ വാദിക്കാൻ ഈ ലയനം അവരെ സഹായിക്കുമെന്ന് വിമത നേതാക്കൾ വ്യക്തമാക്കുന്നു.
എന്നാൽ തൃണമൂൽ കോൺഗ്രസ് ഈ നീക്കത്തെ ശക്തമായി പരിഹസിച്ചു. ജനങ്ങൾ വോട്ട് ചെയ്ത് ജയിപ്പിച്ച ചിഹ്നത്തെ വഞ്ചിച്ചവർക്ക് ഇനി എങ്ങനെ വോട്ടർമാരെ അഭിമുഖീകരിക്കാൻ കഴിയുമെന്നും ബിജെപി നേതാക്കളെ പ്രീതിപ്പെടുത്താനുള്ള വഞ്ചകരുടെ വ്യഗ്രതയാണ് ഈ ലയനമെന്നും തൃണമൂൽ നേതൃത്വം ആരോപിക്കുന്നു. നിലവിലുള്ള പാർട്ടിക്ക് ഉള്ളിൽ പുതിയൊരു ഗ്രൂപ്പായി നിൽക്കാൻ പാർലമെന്ററി നിയമങ്ങൾ അനുവദിക്കാത്തത് കൊണ്ടാണ് ബിജെപിയുടെ തണലിൽ അവർ ഈ വഴി തിരഞ്ഞെടുത്തതെന്നും പൊതുജന പിന്തുണ മമത ബാനർജിക്കൊപ്പം തന്നെയായിരിക്കുമെന്നും തൃണമൂൽ നേതാക്കൾ വ്യക്തമാക്കുന്നു.
പാർട്ടി ഇപ്പോൾ എത്രത്തോളം വലുതാണ്? തൃണമൂൽ കോൺഗ്രസുമായുള്ള ലയനത്തിന് മുമ്പ്, വടക്കുകിഴക്കൻ ഇന്ത്യയ്ക്ക് പുറത്ത് എൻസിപിഐക്ക് കാര്യമായ സ്വാധീനമോ പാർലമെന്റിൽ സാന്നിധ്യമോ ഉണ്ടായിരുന്നില്ല. എന്നാൽ 20 ലോക്‌സഭാ എംപിമാർ പാർട്ടിയിൽ ചേർന്നതോടെ, എൻഡിഎ സഖ്യത്തിലെ ഏറ്റവും വലിയ ഘടകകക്ഷികളിലൊന്നായി എൻസിപിഐ മാറി. ഈ ലയനത്തോടെ, ലോക്സഭയിൽ ബിജെപി കഴിഞ്ഞാൽ എൻഡിഎയിലെ ഏറ്റവും വലിയ രണ്ടാമത്തെ സഖ്യകക്ഷിയെന്ന പദവി എൻസിപിഐക്ക് ലഭിച്ചു. ഇത് പാർട്ടിയുടെ രാഷ്ട്രീയ പ്രാധാന്യം വർദ്ധിപ്പിക്കുകയും വരും വർഷങ്ങളിൽ മാത്രം നേടിയെടുക്കാൻ കഴിയുമായിരുന്ന ഒരു ദേശീയ പദവി പെട്ടെന്ന് കൈവരിക്കാൻ സഹായിക്കുകയും ചെയ്തു.
ആരാണ് പാർട്ടിയെ നയിക്കുന്നത്? ത്രിപുര രാഷ്ട്രീയത്തിലെ മുതിർന്ന നേതാവായ പബൻ കുമാർ ദാസാണ് പാർട്ടിയുടെ സ്ഥാപകനും പ്രസിഡന്റും. എന്നാൽ ഈ ലയനത്തോടെ, പാർട്ടിയിലേക്ക് എത്തിയ പ്രമുഖ തൃണമൂൽ നേതാക്കളായ കാകൊലി ഘോഷ് ദസ്തിദാർ ഉൾപ്പെടെയുള്ള മുതിർന്ന പാർലമെന്റ് അംഗങ്ങളിലേക്ക് ശ്രദ്ധ തിരിഞ്ഞിരിക്കുകയാണ്. വിപുലീകരിക്കപ്പെട്ട ഈ സംഘടനയിൽ ഇവർ നിർണായക പങ്ക് വഹിക്കുമെന്നാണ് കരുതപ്പെടുന്നത്. ലോക്സഭാ സ്പീക്കറെ കണ്ട് തങ്ങൾക്ക് പ്രത്യേക ഇരിപ്പിടം അനുവദിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ എൻഡിഎയുമായി സഹകരിച്ച് രാജ്യത്തിനായി പ്രവർത്തിക്കുമെന്നാണ് വിമത നേതാക്കൾ വ്യക്തമാക്കുന്നത്.
ബംഗാളിന് പുറത്ത് എൻസിപിഐയുടെ സ്വാധീനം എൻസിപിഐയുടെ ഈ വളർച്ച തൃണമൂൽ കോൺഗ്രസിലെ പ്രതിസന്ധിയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ബിജെപി നയിക്കുന്ന എൻഡിഎയെ സംബന്ധിച്ചിടത്തോളം, 20 മുൻ തൃണമൂൽ എംപിമാരുടെ വരവ് കിഴക്കൻ ഇന്ത്യയിലെ തങ്ങളുടെ പ്രധാന എതിരാളികളിലൊരാളെ ദുർബലപ്പെടുത്താനുള്ള വലിയൊരു രാഷ്ട്രീയ നേട്ടമാണ്. മമത ബാനർജിയെ സംബന്ധിച്ചിടത്തോളം, സ്വന്തം പാർട്ടിയിലെ ഭിന്നത എത്രത്തോളം വലുതാണെന്നും സംഘടനയ്ക്ക് മേലുള്ള തന്റെ നിയന്ത്രണം എത്രത്തോളം വെല്ലുവിളി നേരിടുന്നുണ്ടെന്നും ഈ സംഭവം തെളിയിക്കുന്നു. എൻസിപിഐയെ സംബന്ധിച്ചിടത്തോളം ഇത് ഒരു വൻ പരിവർത്തനമാണ്. പ്രാദേശിക വൃത്തങ്ങളിൽ മാത്രം ഒതുങ്ങിനിന്ന ഒരു പാർട്ടി ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്തെത്തിയിരിക്കുന്നു. ഇത് താത്കാലികമായ ഒരു അഭയകേന്ദ്രം മാത്രമാണോ അതോ ശക്തമായ ഒരു ദേശീയ രാഷ്ട്രീയ ശക്തിയായി മാറുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.