മാസപ്പടിക്കേസ്: ടി.വീണയ്ക്ക് ഇ.ഡി. സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
കൊച്ചി ∙ മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് ഇ.ഡി സമൻസ്. വീണ ഉൾപ്പെടെ 9 പേർ വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി ഇന്ന് സമൻസ് അയക്കും. സിഎംആർഎൽ എം.ഡി ശശിധരൻ കർത്ത, ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ്. കർത്ത, ചീഫ് ജനറൽ മാനേജർ കെ.എസ്. സുശേഷ് കുമാർ, സിഎംആർഎൽ ജീവനക്കാർ എന്നിവരും സമൻസ് ലഭിക്കുന്നവരുടെ കൂട്ടത്തിലുണ്ട്.
കേസിൽ ഇതാദ്യമായാണ് വീണയെ ഇ.ഡി വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്. നേരത്തെ വീണയുടെ പിതാവ് പ്രതിപക്ഷനേതാവ് പിണറായി വിജയൻ, ഭർത്താവ് മുഹമ്മദ് റിയാസ് എംഎൽഎ, സിഎംആർഎൽ എം.ഡി എന്നിവരുടെ വീടുകളിലുൾപ്പെടെ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. സിഎംആർഎൽ. കമ്പനി വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷൻസ് എന്ന കമ്പനിക്ക് ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന കേസിൽ ഇ.ഡി അന്വേഷണം തുടരാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുമതി നൽകിയിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ സിഎംആർഎൽ നൽകിയ അപ്പീൽ ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ബെഞ്ച് തള്ളിയിരുന്നു.