പശ്ചിമേഷ്യയിൽ സുരക്ഷാ അന്തരീക്ഷം സങ്കീർണം; ഈ മേഖലകളിലെ അമേരിക്കൻ പൗരൻമാർക്ക് യുഎസ് ജാഗ്രത മുന്നറിയിപ്പ്
റിയാദ്∙ ഗാസ, ലെബനൻ എന്നിവിടങ്ങളിലെ ഇസ്രയേൽ സൈനിക നടപടികളും ചെങ്കടലിലെ ഹൂതി ആക്രമണങ്ങളും ഉൾപ്പെടെ പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത സംഘർഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിലെ തങ്ങളുടെ പൗരന്മാർക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സുരക്ഷാ മുന്നറിയിപ്പ് നൽകി.
ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളുടെ നീക്കങ്ങളും ചെങ്കടലിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും കാരണം മേഖലയിലെ സുരക്ഷാ അന്തരീക്ഷം സങ്കീർണമായി തുടരുകയാണെന്ന് യുഎസ് ചൂണ്ടിക്കാണിക്കുന്നു.
ഇതിന്റെ ഭാഗമായി ജറുസലേം മുതൽ റിയാദ് വരെയുള്ള പശ്ചിമേഷ്യയിലെ യുഎസ് എംബസികൾ തങ്ങളുടെ പൗരന്മാർക്ക് കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സ്മാർട്ട് ട്രാവലർ പ്രോഗ്രാം ഉപയോഗിക്കാനും വൻതോതിലുള്ള ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനും പ്രാദേശിക വാർത്തകൾ നിരന്തരം നിരീക്ഷിക്കാനും എംബസികൾ ആവശ്യപ്പെടുന്നു. കൂടാതെ യുഎസ് കേന്ദ്രങ്ങൾക്ക് സമീപം പരസ്യമായി ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും, ഇസ്രയേൽ പോലെ റോക്കറ്റ് ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളിൽ സുരക്ഷിത താവളങ്ങൾ (ഷെൽട്ടറുകൾ) ഒരുക്കുന്നതുൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
നിലവിൽ യുഎസ് പൗരന്മാർക്കുള്ള യാത്രാ ഉപദേശങ്ങളിൽ (ട്രാവൽ അഡ്വൈസറി) മാറ്റമൊന്നും വരുത്തിയിട്ടില്ല. പശ്ചിമേഷ്യയിലെ പല രാജ്യങ്ങളും ഇപ്പോഴും യാത്ര പുനഃപരിശോധിക്കേണ്ട 'ലെവൽ 3' വിഭാഗത്തിലും, മറ്റു ചില രാജ്യങ്ങൾ യാത്ര ചെയ്യരുതാത്ത 'ലെവൽ 4' വിഭാഗത്തിലുമാണ് ഉള്ളത്.
പൗരന്മാരെ അടിയന്തരമായി ഒഴിപ്പിക്കാൻ നിലവിൽ നിർദേശമില്ലെങ്കിലും കടുത്ത ജാഗ്രത പാലിക്കണമെന്നാണ് ഈ മുന്നറിയിപ്പ് സൂചിപ്പിക്കുന്നത്. യുഎസ് വിമാന സർവീസുകളെ കുറിച്ചും സ്ഥിരീകരിക്കാത്ത ചില അന്ത്യശാസനങ്ങളെ കുറിച്ചും സോഷ്യൽ മീഡിയയിൽ വ്യാപകമായ ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും, യുഎസ് ഉദ്യോഗസ്ഥർ നിലവിൽ പൗരന്മാരുടെ സുരക്ഷയ്ക്കും മുൻകരുതലുകൾക്കുമാണ് മുൻഗണന നൽകുന്നത്.